നീണ്ട മുപ്പതു വർഷങ്ങൾക്കു ശേഷമുള്ള ഏക കക്ഷി ഭരണം .എക്സിറ്റ് പോളുകൾ തള്ളിപ്പറഞ്ഞവരെ അമ്പരപ്പിക്കുന്ന കണക്കുകളുമായി നരേന്ദ മോദി സർക്കാർ അധികാരത്തിലേക്ക്. ആകെയുള്ള 543 ൽ 339 സീറ്റുകളാണ് ബി ജെ പി നേതൃത്വം വഹിക്കുന്ന എൻ.ഡി.എ നേടിയത്.യു.പി.എയാകട്ടെ 58 ൽ ഒതുങ്ങി. ഒരു മാജിക് വിജയം. എങ്ങനെയാകും മോദിയുടെ പ്രചരണം വിജയമായതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. അഞ്ചു കാരണങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതാം.
പരമ്പരാഗത തന്ത്രങ്ങൾക്ക് വിട
മോദിയുടെ കാമ്പയിനാണ് ബി ജെ പി യ്ക്ക് വൻ വിജയം നല്കിയതെന്നു പ്രമുഖർ വിലയിരുത്തുന്നു. സീറ്റ് നിർണ്ണയം,സ്ഥാനാർഥികൾ,പ്രചാരണം ഒക്കെ മുൻ ധാരണാപ്രകാരം നടന്നു.മോദിയ്ക്കെതിരെ രാജ്യമെമ്പാടും വിമർശനമുന്നയിച്ചവരാണ് എല്ലാ പാർട്ടികളും. വിമർശനങ്ങളെ ഗുജറാത്ത് മോഡൽ വികസനം കൊണ്ട് മോഡി നേരിട്ടു .പുതു തലമുറ പ്രചാരണ തന്ത്രങ്ങൾ ജനങ്ങളുടെ മനസ്സിലേക്ക് ചില ആശയങ്ങളെ ഉൾക്കൊള്ളിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. സാമ്പ്രദായിക രാഷ്ട്രീയ പ്രചാരണങ്ങൾക്ക് പകരം, ഇന്ററാക്റ്റീവ് കാമ്പയിനുകളാണ് മോദിയുടെ വിജയം കുറിച്ചത്.എല്ലാവർക്കും മാറ്റം അനിവാര്യമാണെന്നും മോദിയാണ് ഇനി ഭരിക്കേണ്ടതെന്നും ജനങ്ങളെ തോന്നിപ്പിച്ചു.
വികസനം അജണ്ട
ഗുജറാത്ത് മോഡൽ എന്നതാണ് മോദി ഉയർത്തിപ്പിടിച്ച മുദ്രാവാക്യം. കോണ്ഗ്രസ് ഭരണത്തിൽ രാജ്യത്തിൻറെ വികസന സൂചിക പുരോഗതി പ്രകടിപ്പിച്ചിരുന്നില്ല. വിലക്കയറ്റം,മാന്ദ്യം എന്നിവയും മോദിയുടെ വികസന അജണ്ടയെ ജനങ്ങൾക്ക് ആകർഷനീയമാക്കി.
ചായക്കട
മോദിയുടെ പ്രചാരണ തന്ത്രങ്ങളെല്ലാം തുടങ്ങുന്നത് സാധാരണക്കാരിൽ നിന്നാണ്. എല്ലാവർക്കും പ്രാപ്യമാകുന്ന അധികാര സ്ഥാനങ്ങൾ ജനങ്ങളെ നന്നായി ആകർഷിക്കും. സാധാരണക്കാർ ഒത്തു കൂടുന്ന ചായക്കടകളെ ചർച്ചകൾക്കു വേദിയാക്കി. കുടുംബവാഴ്ചയില്ലാതെ ജനാധിപത്യ സംവിധാനത്തിലൂടെ സർക്കാർ/ പാർട്ടി ഭരണമുണ്ടെന്നതു മോദി നിരന്തരം ഓർമ്മിപ്പിച്ചു.
മൃദുലനായ മോദി
ഗുജറാത്ത് കലാപം തീർത്ത കളങ്കങ്ങളിൽ നിന്ന് മുക്തനാകാൻ മോദി ആഗ്രഹിച്ചിരുന്നു.അത്തരം ശ്രമങ്ങൾ കളങ്കിതൻ എന്ന ഇമേജിൽ നിന്ന് കൂടുതൽ സ്വീകാര്യതയിലേക്ക് ഉയർത്തി.
ദുർബലനായ പ്രധാനമന്ത്രി
ആദ്യന്തം, മൻമോഹൻ സിംഗ് എന്ന ദുർബലനായ പ്രധാനമന്ത്രിയാണ് മോദിയുടെ വിജയത്തിനു കളമൊരുക്കിയത്. പാർട്ടിയിലും ഭരണത്തിലും ഒരു സ്വാധീനവുമില്ലാതെ വിമർശങ്ങൾക്ക് വിധേയനായ സിംഗ് മോദിയ്ക്ക് സുഗമമായ വഴിയൊരുക്കി. യു.പി.എയുടെ ദയനീയ തകർച്ച,ഇടതു പാർട്ടികളുടെ ഏകീകരണമില്ലായ്മ, എ.എ.പി ക്ക് ബദലാകാൻ കഴിയില്ലെന്ന ധാരണ, ഇവയെല്ലാം മോദിയ്ക്കും എൻ.ഡി .എയ്ക്കും അനുകൂലമായി ഭവിച്ചു.
.സ്റ്റാഫ് റിപ്പോർട്ടർ.