ഈഴവ രാഷ്ട്രീയം, ഒരു അജണ്ടയായി ഇതുവരെ ചർച്ചക്ക് വന്നിട്ടുണ്ടാകില്ല. പിന്നാക്ക ജനത, ജാതീയ ശക്തിയായി മേനി നടിക്കാൻ ഇതുവരെയും മെനക്കെട്ടിരുന്നുമില്ല. അത്, സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരു ജാതി ഭേദമില്ലാതെ ചിന്തിക്കുവാൻ പ്രേരിപ്പിച്ചതിന്റെ അലയൊലികൾ, ബാക്കി നിൽക്കുന്നതിനാലാകണം. സംഘടനാ നേതാക്കൾ ജാതി പറഞ്ഞു ശക്തി കൂട്ടാൻ ശ്രമിക്കുമ്പോൾ വിയോജിക്കുകയും, ജനത സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും ചെയ്ത ഒരു സമീപനമുണ്ട്. ഇപ്പോൾ വർഗ്ഗ രാഷ്ട്രീയത്തെകുറിച്ചുള്ള ചർച്ചകളിൽ, ഈഴവരെ പ്രത്യേക കൊടികളിലേക്ക് നയിക്കാൻ പുറപ്പെടുമ്പോൾ, അക്കാര്യത്തിൽ ഒരു ചർച്ച ആവശ്യമാണ്.ഇപ്പോൾ, കമ്മ്യുണിസ്റ്റ് പാർടിയും ബി.ജെ.പിയെ അടുപ്പിക്കാൻ ശ്രമിക്കുന്ന എസ്.എൻ.ഡി.പി നേതൃത്വവും ഈഴവരുടെ വർഗ്ഗ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകൾക്ക് തുടക്കമിടുകയാണ്.
കേരളത്തിൽ ജാതി പ്രേമമില്ലാത്ത ഒരേയൊരു വിഭാഗം ഈഴവരായിരിക്കും.’നമ്മുടെ ആള്’ എന്നൊരു ചിന്ത, അവരുടെ ജീവിത പരിസരങ്ങളിലൊന്നും കടന്നു പോകാറില്ല. ഇതര മത/ ജാതികളിൽ, സംഘടനകളിൽ ജാതിക്കാർ തമ്മിലുള്ള ജാത്യാലുള്ള ബന്ധം ശക്തവുമാണ്.ഇക്കാര്യത്തിൽ, ജാതി ഭേദം മതദ്വേഷം, ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമെന്ന ശ്രീ നാരായണ ഗുരുവിന്റെ കാഴ്ചപ്പാടിനെ, അനുനയിക്കുന്ന ജനതയെയാണ് കാണുന്നത്. അവർ, ജാതി പറയാൻ ഇഷ്ടപ്പെടുന്നില്ല. സംഘടനാ നേതാക്കൾ അങ്ങനെയല്ലതാനും.
ജാതി നിരാസത്തിന്റെ വര്ഗ്ഗ ബോധത്തിൽ നിന്നാകണം, മതത്തെയും ദുഷ്പ്രഭുത്വത്തെയും പൗരോഹിത്യത്തെയും എതിർക്കുന്ന കമ്മ്യുണിസ്റ്റ് പാർടികൾ ഈഴവരുടെ ആത്മാവായത്. ഭൂരിപക്ഷം സിപിഎമ്മും കുറച്ചുപേർ മറ്റു ഇടതു പാർട്ടികളിലും കോണ്ഗ്രസ്സിലുമായി അവരുടെ രാഷ്ട്രീയ ബോധത്തെ അങ്ങനെ അടയാളപ്പെടുത്തി.
തൊഴിലാളി/ കുടിയാൻ
ഈഴവരിൽ തൊഴിലാളിയും കുടിയാനുമുണ്ടായിരുന്നു. ഈഴവരുടെ സമരങ്ങൾ ചരിത്രമാണ്. തൊഴിലാളിയുടെ വർഗ്ഗ രാഷ്ട്രീയം കൂടിയാണ്, അവരെ ഇടതു പക്ഷത്തോട് ചേർത്തു നിർത്തിയത്. കൃഷിയും ചെറു കച്ചവടവും ഉപജീവനമാക്കിയവർ, അധികം വൈകാതെ സംഘബലമില്ലാതെ, സ്വതന്ത്രരായി നിന്നു. അവർ, വർഗ്ഗീയത പറഞ്ഞില്ല. അത്തരം വിലപേശലിനു നേതാക്കളെ അനുവദിച്ചുമില്ല. ഈഴവരിൽ ചിലർ നെൽകൃഷി ചെയ്തു. പലരും സ്വത്ത് ഭാഗം വയ്ക്കുന്നതിനായി കേസ് നടത്തി.ചിലരൊക്കെ പാപ്പരായി. അങ്ങനെ, വെട്ടിപ്പിടിക്കുന്നതിന്റെ ആനന്ദം നുകരാതെ, തികച്ചും സാധാരണക്കാരായി ജീവിച്ചു. പാവപ്പെട്ടവന്റെ വർഗ്ഗ രാഷ്ട്രീയം അന്നമാണെന്ന് അവരെന്നും ഓർത്തു.
തൊഴിൽ/ തൊഴിലാളി (മാത്രം)
കമ്മ്യുണിസ്റ്റ് സൈദ്ധാന്തികതയുടെ തൊഴിലാളി വർഗ്ഗ ബോധത്തെ, തൊഴിൽ ചെയ്തു കൊണ്ട് പൂരിപ്പിക്കുകയാണ് ഈഴവർ. തൊഴിലാളിയിൽ നിന്നൊരു മാറ്റം ഏറെക്കുറെ കുറവാണെന്ന് കാണാം. മുതലാളിമാരായ ഈഴവരെക്കാൾ ഇടത്തരക്കാരും സാധാരണക്കാരുമായ ജനതയാണ് കൂടുതൽ. അതിനാലാകണം, കമ്മ്യുണിസ്റ്റ് പാർട്ടികൾ അവർക്ക് താങ്ങും തണലുമായത്. സൈദ്ധാന്തിക ദർശനങ്ങളും തത്ത്വ ചിന്തയും അവരുടെ ബൗധികതയെ ചൂട് പിടിപ്പിച്ചത്.
ശക്തി
ചിന്തകളിൽ സ്വതന്ത്ര നിലപാട് പുലർത്താനുള്ള ശ്രമങ്ങൾ, തുടക്കം മുതലുണ്ടായിരുന്നു. ചിതറിപ്പോയ ജീവിതങ്ങളെ കണ്ട ഗുരു തന്നെയാണ് സംഘടനയെന്ന ആശയത്തിനു വിത്തു പാകിയത്. ഡോ.പല്പുവും മഹാകവി കുമാരനാശാനും സി.വി.കുഞ്ഞുരാമനും അസംഘ്യം പ്രഗത്ഭമതികളിലൂടെ, ഒരു ചരിത്രം ആരംഭിച്ചു.
ഈഴവരുടെ വർഗ്ഗ രാഷ്ട്രീയത്തെക്കുറിച്ചുള്ള നിലപാട്, സ്വതന്ത്രമായിരുന്നു.മറ്റു മത വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹിന്ദു മതം മുന്നോട്ടു വയ്ക്കുന്ന,വിശ്വാസ/ അവിശ്വാസ സ്വാതന്ത്ര്യം- ഈഴവരുടെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചതായി കാണാം. വിശ്വാസികളെ ശാസനകളുടെ ബലത്തിൽ കൂടെ നിർത്തുകയല്ല, വിചാരപരമായി ദർശനങ്ങളിലൂടെ, അതി ലംഘിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്തതെന്ന് കാണേണ്ടിയിരിക്കുന്നു.
ശിവഗിരി മഠവും സ്വതന്ത്ര നിലപാടാണ്, ഈഴവരുടെ ചിന്താധാരയ്ക്ക് മേൽ സ്വീകരിച്ചതെന്നു അനുമാനിക്കാം. സംഘടനാ പരവും വിശ്വാസപരവുമായ ശാസനകൾക്കും, ഉത്തരവുകൾക്കും ഇന്നും മഠത്തിലെ സന്യാസികൾ മുന്നിട്ടിറങ്ങാറില്ല.
ഈഴവരുടെ രാഷ്ട്രീയം, വോട്ടുകൾ ഭിന്നിച്ചു വീതം വയ്ക്കപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷം സിപിഎമ്മിനും കുറച്ചു കോണ്ഗ്രസ്സിനും.വർഗ്ഗ രാഷ്ട്രീയം, ഇടതു ചേരിയിൽ മത നിരപേക്ഷമായി നില്ക്കുകയെന്നതാണ് ഈഴവരെ ബോധ്യപ്പെടുത്തുന്നത്.
ബിജെപി സഖ്യം
ഹൈന്ദവ സംഘടനകളുമായി താത്ത്വികമായി മൃദുസമീപനമില്ലാത്തവരാണ് ഈഴവരെന്നു പൊതുവെ കരുതാം. ബിജെപിയുടെ അംഗബലത്തിന്റെ വർദ്ധന,മോദി തരംഗത്തിനു പിന്നലെയെന്നതാണ് കാര്യം. അരക്ഷിതമായ രാഷ്ട്രീയാന്തരീക്ഷം, മറ്റാരെയും പോലെ ബദൽ ചിന്തകളിലേക്ക് ഈഴവരെ നയിക്കുന്നുണ്ടെന്ന് കരുതാം. എസ്.എൻ.ഡി.പി സംസ്ഥാന ജനറൽ സെക്രടറി വെള്ളാപ്പള്ളി നടേശൻ, നരേന്ദ്ര മോദിയെയും ബിജെപി നേത്രുത്വത്തെയും കാണാൻ ശ്രമിച്ചതിനു പിന്നിലും മറ്റൊന്നല്ല.
ജാതി വർഗ്ഗീയതയും, വോട്ടു ബാങ്ക് രാഷ്ട്രീയവും ശീട്ടാക്കാത്ത സമുദായത്തെ, പ്രബല രാഷ്ട്രീയ കക്ഷികൾ/ ഭരണാധികാരികൾ ഭയക്കുന്നില്ലെന്നതാണ് സത്യം. വോട്ടാണ്, എല്ലാം. രാഷ്ട്രീയത്തിൽ പ്രധാനമായും, അത് തന്നെയാണുള്ളത്. യോഗത്തെ സംബന്ധിച്ച് സ്കൂൾ, കോളേജ് അനുബന്ധ സ്ഥാപനങ്ങളുടെ അനുമതി, ഈഴവരുടെ സ്വതന്ത്ര നിലപാടുകളാൽ ഫലവത്താകുന്നില്ല.
ജാതി വർഗ്ഗ രാഷ്ട്രീയത്തിൽ ഭേദപ്പെട്ട മൗനം ഈഴവർ കാട്ടുന്നുണ്ട്. അത്, ഏതെങ്കിലും നേതാവിന്റെ വിജയമല്ല. മറിച്ച്, ജാതിഭേദമില്ലാതെ ചിന്തിക്കാൻ പ്രേരിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ സ്വാധീനമാണ്. അതാണ്, ഇതുവരെയും നാം ചർച്ച ചെയ്യാതിരുന്നതും.
ജാതി രാഷ്ട്രീയത്തിന്റെ കാലത്തിൽ, ജാതിയിൽ ചിലർ ഊറ്റം കൊള്ളാതിരിക്കുന്നത് തികച്ചും, നല്ല കാര്യമാണ്.
[ഈ വിഷയത്തിൽ മാന്യ വായനക്കാരുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ദീർഘമായ ലേഖനവും അയയ്ക്കാം. താഴെ കമന്റ് ബോക്സിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാനാകും.-ചീഫ് എഡിറ്റർ ]