സുരക്ഷിത എഴുത്തോ, നിന്റെ കഴുത്തോയെന്നൊരു ചോദ്യം, സ്വതന്ത്ര ചിന്താ ലോകത്തിനു മുന്നിൽ ഉയരുകയാണ്.എഴുത്തിൽ മത വിമർശനം കടന്നാൽ ജീവൻ നഷ്ട്ടപ്പെടുമെന്നതാണ് സ്ഥിതി. യുക്തിവാദികളും എഴുത്തുകാരുമായ നരേന്ദ്ര ദാബോൽക്കർ,ഗോവിന്ദ് പൻസാരെ, കൽബുർഗി എന്നിവർ വധിക്കപ്പെട്ടതിനെ അപലപിക്കുന്നതിനിടെ, കെ.എസ്. ഭഗവാനും ഭീഷണി സന്ദേശം ലഭിച്ചു കഴിഞ്ഞു. ഇനി എന്ത്?
സ്വതന്ത്ര എഴുത്തിനും മത വിമർശനത്തിനും കൂച്ചു വിലങ്ങിടാൻ ചിലർ ഒരുങ്ങുകയാണ്. ചിന്താ സ്വാതന്ത്ര്യത്തിനു മേൽ വിലക്കുകളുമായി ഒരു സംഘം നിലയുറപ്പിച്ചിരിക്കുന്നു . അവരെ എതിരിടുകയെന്നതാണ് പുതിയ നീക്കത്തിലൂടെ നമുക്ക് ചെയ്യേണ്ടത്. രാജ്യവ്യാപകമായി പുരോഗമന ചിന്താഗതിക്കാരായ എഴുത്തുകാരും ബുദ്ധിജീവികളും നിരവധി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ യുക്തിവാദികളായ എഴുത്തുകാരും കാലങ്ങൾക്ക് മുൻപേ ഭീഷണിയുടെ മുൾമുനയിലായിരുന്നു. അതിന്റെ ആധുനിക ചരിത്രം ഇടമറുകിൽ തുടങ്ങുന്നുവെങ്കിൽ, പഴയ കാലം വിഗ്രഹത്തെ നിഷേധിച്ച ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിലായിരുന്നു. സി.വി.കുഞ്ഞിരാമൻ, കെ.ബാലകൃഷ്ണൻ, ചട്ടമ്പി സ്വാമി,കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയവരുടെ സജീവമായ യുക്തി ചിന്തകൾ പല ഘട്ടങ്ങളായി കേരളത്തെ മതേതരമായി ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ഇടമറുക്, പൊൻകുന്നം വർക്കി ,സനൽ ഇടമറുക്,പവനൻ, ശ്രീനി പട്ടത്താനം, യു.കലാനാഥൻ ..
കേരളത്തിലെ യുക്തിവാദ ചിന്തകളെ പ്രചോദിപ്പിച്ചവരിൽ പ്രമുഖരായ ഇടമറുകും,സനൽ ഇടമറുകും പവനനും, ശ്രീനി പട്ടത്താനവും ഇത്തരം ഭീഷണികളേറെ അതിജീവിച്ചവരാണ്. പൊൻകുന്നം വർക്കി മത വിമർശനത്തിന്റെ പേരിൽ ആദ്യം ജയിലിലടക്കപ്പെടുന്ന എഴുത്തുകാരനാണ്. ഇടമറുകിന്റെ കൃതികൾ, മലയാളത്തിന്റെ സ്വതന്ത്ര ചിന്തയുടെ അഗ്നിയായിരുന്നു. മതങ്ങളെല്ലാം ഇടമറുക് പഠന വിധേയമാക്കി. സ്വതന്ത്രവും യുക്തിഭദ്രവുമായ തന്റെ നിലപാടുകൾ, അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സ് പുറത്തിറക്കിയ കൃതികൾ, ഇന്ന് വായിക്കുമ്പോൾ അത്ഭുതം തോന്നിപ്പോകും.സ്വതന്ത്ര ചിന്തയെ നിഷേധിക്കുന്ന ഒരന്തരീക്ഷത്തിൽ, ഇടമറുകിന്റെ ആത്മകഥ, കൊടുങ്കാറ്റുയർത്തിയ കാലം, യുക്തിവാദ പ്രസ്ഥാനത്തിന്റെ(തന്റെയും) സംഘർഷവും പോരാട്ടവും നിറഞ്ഞ ജീവിതത്തെ അടയാളപ്പെടുത്തുന്നു.
സ്വതന്ത്ര ചിന്തയുടെ പുതിയ ലോകത്തെ, ആധുനിക ലോക ക്രമത്തിലെ യുക്തിവാദ സമീപനങ്ങൾ കൊണ്ട് സനൽ ഇടമറുകുംഅടയാളപ്പെടുത്തി. ഭീഷണി മൂലം ഫിൻലാൻഡിലേക്ക് പലായനം ചെയ്യേണ്ടി വന്നു. സനൽ ഇടമറുക് ഇന്ത്യയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നും ഏറെക്കുറെ ഉറപ്പായിരുന്നു. ഇപ്പോഴും അഭയാർഥിയായി അദ്ദേഹം ഫിൻലാൻഡിൽ കഴിയുന്നു.
ഭാരതീയ യുക്തിവാദി സംഘത്തിന്റെ ജനറൽ സെക്രട്ടറിയായ ശ്രീനി പട്ടത്താനം സ്വതന്ത്ര ചിന്തയ്ക്ക് വേണ്ടി നിലകൊള്ളുകയും ഇത്തരത്തിലുള്ള മത ഭീഷണികൾക്കിടയിലും നിലപാടുകളിൽ അയവു വരുത്താതെ എഴുത്തിൽ സജീവമായിരിക്കുകയും യുക്തിരാജ്യം മാസിക പുറത്തിറക്കുകയും ചെയ്യുന്നു. ശ്രീനി പട്ടത്താനം, നിരവധി കൃതികളിലൂടെ തന്റെ ചിന്തകളെ വായനാ സമൂഹത്തിനു സമർപ്പിച്ചു. കൃതികൾ വിവാദമാകുകയും താൻ ജയിലിലടക്കപ്പെടുമെന്ന സാഹചര്യം വന്നപ്പോഴും നിലപാടിൽ ഉറച്ചു നിന്നു. കേരളത്തിലെ പുരോഗമന സമൂഹം ആദരവോടെയാണ് കണ്ടത്.
പവനന്റെ എഴുത്തുകൾ സവിശേഷമായ രചനാ ഭംഗി കൊണ്ടും യുക്തിപരത കൊണ്ടും നമ്മെ വല്ലാതെ അമ്പരപ്പിക്കും. പഴയ തലമുറയിലെ യുക്തിവാദ സാഹിത്യത്തെ/ ഇടതു പക്ഷ രാഷ്ട്രീയത്തെ പവനൻ സ്വതന്ത്ര നിലപാടുകൾ കൊണ്ട് ചരിത്രമാക്കി.
വർത്തമാനകാല യുക്തിവാദ സാഹിത്യകാരന്മാരിൽ രവിചന്ദ്രൻ.സി , ഇ.എ.ജബ്ബാർ, ജോണ്സൻ ഐരൂർ, കെ.എസ്.ഡേവിഡ്,വേണു തോന്നയ്ക്കൽ,കവിതയിലൂടെ യുക്തിവാദം പറഞ്ഞു വച്ച കുരീപ്പുഴ ശ്രീകുമാർ തുടങ്ങി നിരവധി പേർ. , വ്യവസ്ഥാപിത മത നിഷേധ സാഹിത്യങ്ങളില്ലാ തെയും എഴുത്തുകാർ സർഗ്ഗാത്മക സാഹിത്യത്തിലൂടെയും യുക്തിചിന്ത പങ്കു വച്ചു.
യു. കലാനാഥൻ കേരള യുക്തിവാദി സംഘത്തിലൂടെ ആശയ പ്രചരണം നടത്തുന്നു.കേരളത്തിലെ മറ്റു യുക്തിവാദി എഴുത്തുകാരും കളും സമാന സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരാണ് .
പുരാണങ്ങളും ഇതിഹാസ കഥകളും പുനർ വായനക്ക് വിധേയമാക്കപ്പെടുന്നത്, സ്വന്തന്ത്ര ചിന്തകന്റെ ധിഷണയിലാണ്. തിരുത്തപ്പെടുന്ന പുരാണങ്ങൾ വായനയുടെ പുതിയ ലോകങ്ങൾ അനുവാചകനും സമ്മാനിക്കുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദമുയർത്തുന്ന സാമൂഹിക പരിഷ്കർത്താക്കൾ ഉയർന്നു വന്നിട്ടുണ്ട്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ സാന്നിധ്യം കേരളം ആദരവോടെ അനുഭവിച്ചു. അത്തരം, ആശയങ്ങൾ പ്രചരിച്ചിരുന്ന കാലത്തേക്കാൾ, പരിസരം അസഹിഷ്ണമാകുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
മുഖ്യ ധാരാ മാധ്യമങ്ങളിൽ മിക്കവയും യുക്തിവാദി എഴുത്തുകാർ നേരിടുന്ന പ്രതിസന്ധികളെ വാർത്തയും ലേഖനവുമാക്കി. മാതൃഭൂമിയിൽ എം.പി. വീരേന്ദ്ര കുമാർ എഡിറ്റ് പേജിൽ പ്രത്യേക ലേഖനം എഴുതി. കേരള സെക്രട്ടറിയേറ്റിനു മുന്നിൽ പുരോഗമന കലാ സാഹിത്യ സംഘം, ജനകീയ പ്രതിരോധ സമിതി തുടങ്ങി വിവിധ സംഘടനകളുടെ പ്രതിഷേധം നടന്നു. ചിന്താ സ്വാതന്ത്ര്യത്തെക്കുറിച്ച് കുറച്ചു സെമിനാറുകളും ചർച്ചകളും
ഇടതുപക്ഷാഭിമുഖ്യമാണ് കേരളത്തിന്റെ ചിന്താ മണ്ഡലത്തെ സ്വതന്ത്രമാക്കിയത്. സ്ഥാപനവല്ക്കരിക്കപ്പെട്ട മതങ്ങളെ വിമർശിക്കുമ്പോൾ അസഹിഷ്ണുവാകുന്നവരെ നാമിപ്പോഴും കേരളത്തിൽ കാണുന്നുണ്ട്. കർണാടകയിൽ മാത്രമല്ല കേരളത്തിലും മത തീവ്രവാദമുണ്ട്. അതിന്റെ അലയൊലികൾ വ്യത്യാസപ്പെടുന്നുണ്ടെന്നു മാത്രം. കൽബുർഗിയുടെ വധം നമ്മെ ആശങ്കയിലാക്കുന്നുണ്ട്. സ്വതന്ത്രമായ ഒരു കാഴ്ച/ എഴുത്ത്/ ചിന്ത ഇവയ്ക്കൊരു സ്ഥലം കിട്ടാതാകുന്നുവെന്നതു നാം ശ്രദ്ധിക്കണം.
.സ്വന്തം ലേഖകൻ .