മുംബൈ: നോട്ട്നിരോധനം എന്ന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് എൻ.ഡി.എ സഖ്യകക്ഷി ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ എഡിറ്റോറിയലിലാണ് മോദിയുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ ശിവസേന രംഗത്തെത്തിയത്.
മന്ത്രിസഭാ യോഗങ്ങളിൽ മോദി ബധിരരെയും ഊമകളെയും സൃഷ്ടിച്ചു. ആർ.ബി.ഐ ഗവർണറെ നിയമിച്ച് രാജ്യത്തിൻറെ സാമ്പത്തികം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാക്കിയെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം സഹകരണ ബാങ്കുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയും പത്രം കടുത്ത വിമർശനമുന്നയിച്ചു. നോട്ട് നിരോധത്തെ ആദ്യം പിന്തുണച്ച എൻ.സി.പി നേതാവ് ശരത് പവാറിനെയും സാമ്ന വിമർശിച്ചു.
കേന്ദ്രത്തിൽ സഖ്യകക്ഷി കൂടിയായ ശിവസേന നോട്ട് നിരോധവുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങൾ സാമ്നയിലൂടെയും നേരിട്ടും ഉന്നയിച്ചിരുന്നു. വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ശിവസേന രംഗത്തെത്തിയിരുന്നു.