# സ്വന്തം ലേഖകൻ
മത വിമർശനം നടത്തിയ ചേകന്നൂർ മൗലവിയുടെ വധത്തിനു കാൽ നൂറ്റാണ്ട്. മലപ്പുറത്തെ മത പണ്ഡിതനായ ചേകന്നൂർ മതത്തെ നിരാകരിക്കുകയല്ല മതത്തിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ ആവശ്യപ്പെടുകയാണുണ്ടായത്. സ്ത്രീ പുരുഷ സമത്വം പൊതു ജീവിതത്തിലും വിവാഹത്തിലും വേണമെന്ന് ആ കാലങ്ങളിൽ മൗലവി പൊതു പ്രഭാഷങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഒപ്പം ചേകന്നൂർ പക്ഷം എന്ന ബൗദ്ധിക സംഘവും നിരീക്ഷണം എന്ന മാസികയും മത നവീകരണ പ്രസ്ഥാനത്തിന് 1967 മുതൽ തിരി കൊളുത്തുകയായിരുന്നു.
മൗലവി കൊല്ലപ്പെട്ടതാണെന്നു ഉറപ്പാണെങ്കിലും മൃതദേഹം പോലും കിട്ടാത്ത വിധം സംഭവം ആസൂത്രിതമായിരുന്നു. 25 വർഷത്തിന് ശേഷവും മൗലവിയുടെ ദുരന്തത്തിനു മുന്നിൽ ഇരുട്ടിൽ തപ്പുകയാണ് ബൗദ്ധിക സമൂഹം. 1993 ൽ ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസ് 1995 ൽ സിബിഐയ്ക്ക് കൈമാറി. കുറ്റപത്രത്തിൽ പേരുള്ള ഒമ്പതു പേർ കോടതിയിൽ ഹാജരായി. കേസിൽ വി.വി.ഹംസയ്ക്ക് മാത്രമാണ് സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. മറ്റു കൂട്ടൂപ്രതികളെ വെറുതെ വിട്ടു. ചേകന്നൂർ മൗലവി വധക്കേസിലെ ഗൂഢാലോചന വ്യക്തമായി തെളിഞ്ഞില്ലെന്നു പലരും അഭിപ്രായപ്പെടുന്നു.
പ്രക്ഷോഭം
യുക്തിവാദികളും സാമൂഹ്യ പ്രവർത്തകരും ചേകന്നൂർ മൗലവിയുടെ തിരോധാനം അന്വേഷയ്ക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേസ് സിബിഐ കോടതിയിലെത്തിയപ്പോഴാകട്ടെ, 34 സാക്ഷികൾ കൂറുമാറിയെന്നതും ദൃക്സാക്ഷികളില്ലാത്തതും കേസിനെ ദുർബലപ്പെടുത്തിയെന്നു വേണം കരുതാൻ. മതത്തിലെ സ്വാതന്ത്രാന്വേഷകനായ ചേകന്നൂർ മൗലവിയ്ക്ക് ഉണ്ടായ ദുരന്തം കേരളം സൗകര്യപൂർവം വിസ്മരിക്കാനാണ് ശ്രമിച്ചതെന്ന് എഴുത്തുകാരൻ എം.എൻ.കാരശ്ശേരി വിമർശിക്കുന്നു. പതിനേഴു വർഷം നീണ്ടു പോയ ചേകന്നൂർ സമരം ഒരിക്കൽ പോലും കേരള നിയമസഭയിൽ ഉന്നയിക്കപ്പെട്ടില്ലെന്നു അദ്ദേഹം, മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമായ്ക്കുന്നു. ചേകന്നൂർ മൗലവിയെന്ന സാമൂഹിക വിമർശകനും പണ്ഡിതനും ഇനി എപ്പോഴാണ് നീതി ലഭിക്കുകയെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.
………………………………………………………………………………………………………………………………………………………………………..
വാർത്തയോടുള്ള അഭിപ്രായങ്ങൾ വായനക്കാർക്ക് രേഖപ്പെടുത്താം.
മലയാളം ശബ്ദഭാഷയായി താഴെയുള്ള ചതുരത്തിൽ എഴുതുക.
അഭിപ്രായങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും.