കോവിഡ് വന്ന വഴി ഇപ്പോഴും ആർക്കും നിശ്ചയമില്ല. ചൈനയിലെ വുഹാൻ ചന്തയിൽ നിന്നോ വൈറോളജി ലാബിൽ നിന്നോ ആകാം. കുടത്തിൽ നിന്ന് തുറന്നു വിട്ട ഭൂതം പോലെ, കോവിഡ് ലോകമെങ്ങും വ്യാപിക്കുകയായിരുന്നു.
കോവിഡ് ലോകജനതയെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് ഇപ്പോൾ ആരോടും വിവരിക്കേണ്ടതില്ലാത്ത അവസ്ഥ. ചുറ്റിനും കടം കൂടുന്നതാണ് പ്രഥമമായ കാര്യമെന്നാണ് ധനകാര്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ.
സർക്കാർ ഉദ്യോഗസ്ഥരെ ഒഴിച്ച് നിർത്തിയാൽ, സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടവും വ്യാപാര നഷ്ടവും കൊണ്ട് ബുദ്ധിമുട്ടുകയാണ്.
കോവിഡ് കൊണ്ട് ലാഭമുണ്ടാക്കിയ മേഖലകളുണ്ട്. തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയാണ് ലോകമെങ്ങും ഉള്ളത്.ഉത്പാദനം, സേവനം, വിതരണം എന്നീ മേഖലകളെ പൂർണ്ണമായും ബാധിച്ചു.
ലോകമെമ്പാടും തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കു ഭീതിദമാണ്. വൻ കമ്പനികൾ കൂട്ട പിരിച്ചുവിടൽ നടത്തി. ശമ്പളം വെട്ടിക്കുറയ്ക്കൽ,ഡിവിഷൻ നിർത്തലാക്കൽ എന്നിവ വ്യാപകമായി. പ്രസാധക മേഖലയെ കോവിഡ് പൂർണ്ണമായും കവർന്നെടുത്തു. സർവകലാശാല മുതൽ പ്രീ പ്രൈമറി സ്കൂൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും മുടങ്ങി. ഇന്ത്യയിലെ പ്രസാധകർ ശമ്പളം വെട്ടിക്കുറയ്ക്കുകയും, ജീവനക്കാരെ പിരിച്ചു വിടുകയും, അടച്ചു പൂട്ടലിന്റെ വക്കിലും എത്തി. ചെറുകിട പ്രസാധകരുടെ അവസ്ഥ തികച്ചും ദയനീയമാണ്.
കേരളത്തിലെ സാമ്പത്തികവും തൊഴിൽപരവുമായ മാറ്റത്തെ കുറിച്ചുള്ള പഠനം സൂചിപ്പിക്കുന്നത് ,34% പേർ കടക്കെണിയിലായതായി കണക്കാക്കുന്നു. വായ്പാ തിരിച്ചടവ് കൃത്യമായി നടത്തിയതു വെറും 10% പേരും. മൊത്തം വരുമാനത്തിന്റെ 86% സമ്പദ് വ്യവസ്ഥയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിഥി തൊഴിൽ മേഖലയെയും കോവിഡ് ബാധിച്ചു. 55% പേർക്ക് ഇതുവരെ തൊഴിൽ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ.